2011 ജൂലൈ 3, ഞായറാഴ്‌ച

ചാനല്‍ മായാവി..

        ദേശാഭിമാനിയുടെ ദല്‍ഹി ബ്യുറോയും ആകാശവാണിയിലെ വാര്‍ത്താവതരണവുമൊക്കെ പിന്നിട്ടു സഖാവ് ജോണ്‍ ബ്രിട്ടാസ്‌ കൈരളി ചാനലിന്റെ ചെയര്‍മാന്‍ പദത്തിലെത്തിയത്  ഒരു പ്രോഫഷനലിന്റെ വ്യക്തിഗതമായ ഉയര്‍ച്ച മാത്രമായിരുന്നില്ല. ഒരു പ്രസ്ഥാനത്തിന് പ്രൊഫഷണലുകളെ എങ്ങനെയാണ് മാനിക്കേണ്ടതെന്ന തിരിച്ചറിയലുണ്ട് എന്ന വെളിവാക്കല്‍ കൂടിയായിരുന്നു  ആ സ്ഥാന ലബ്ധി. ഇപ്പോള്‍ ബ്രിട്ടാസ്‌ കൈരളിയുടെ പടിയിറങ്ങിയത് എന്ത് കൊണ്ടാണെന്ന് നമുക്കറിയില്ല.കൈരളിയിലെ വിടവാങ്ങല്‍ സമ്മേളനത്തില്‍ കൈരളി തന്റെ വിധിയും വികാരവുമാണെന്നു ബ്രിട്ടാസും അദ്ദേഹം കൈരളി വിടുകയല്ലെന്നും പ്രൊഫഷനലായ ഔന്നത്യങ്ങള്‍ നേടിയെടുക്കാനും അത് കൈരളിക്കായിതന്നെ പ്രയോജനപ്പെടുത്തുവാനുമുള്ള  ഒരു താത്കാലിക ദൌത്യത്തിന്റെ ഭാഗമായുള്ള വിടവാങ്ങലാണെന്ന് പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞു. കൊടുത്ത വില പിടിപ്പുള്ള സമ്മാനം സൌഹാര്‍ദ്ദ പരമായ യാത്രയയപ്പിനെ സൂചിപ്പിച്ചു....

        STAR TV കൈവശപ്പെടുത്തിയ ഏഷ്യാനെറ്റ്‌ ചാനലിന്റെ ജനപ്രിയ  ബൌദ്ധിക പരിപാടികളുടെ ചുമതലക്കരനാണിപ്പോള്‍ ബ്രിട്ടാസ്‌ എന്നാണു  പരിപാടികളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്. തീര്‍ച്ചയായും വന്‍ മാധ്യമ ഭീമന്മാരായ STAR   ബ്രിട്ടാസിന് പ്രൊഫഷണല്‍ രംഗത്ത് ഒരു കുതിച്ചു കയറ്റം സാധ്യമാക്കിയേക്കാം.  എന്നാല്‍ അദ്ദേഹം അതിനു കൊടുക്കുന്ന വിലയെന്താവാം. 

                കേരളത്തില്‍ നിലയുറപ്പിക്കുന്ന ഏത് ചാനലിനും മലയാളിയുടെ പ്രത്യേക തരം ആസ്വാദന ശീലത്തെ നേരിടേണ്ടതുണ്ട്. വിഷയം പ്രണയമായാലും പെണ് വാണിഭമായാലും അതിനൊരു സൈദ്ധാന്തിക തലം തിരയുകയും സ്വയം സൃഷ്ടിച്ചെടുക്കുന്ന വിവാദങ്ങള്‍ പുറമേ നടിക്കുന്ന  ഇടതുപക്ഷ പരമായ ഒരു മൂല്യ ബോധം ചേര്‍ത്ത്  വിഴുങ്ങുകയും ചെയ്യുന്ന ഒരു ശീലം. ഈയൊരു പ്രകൃതം  മുതലെടുത്തു മാത്രം നില നില്‍ക്കുന്നവരാണ് ബൌദ്ധിക മാധ്യമങ്ങള്‍ എറിയ കൂറും, അത് മാധ്യമാമായാലും മാതൃ ഭൂമിയായാലും.. ചാനലുകള്‍ ഈ മലയാളി ശീലത്തെ മാറ്റിയെടുക്കാനും ഉള്ളു പൊള്ളയായ തമാശകളിലും ഉത്സവ നൃത്തങ്ങളിലും അവരെ അഭിരമിപ്പിക്കുവാനും ആവോളം ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ ഏഷ്യാനെറ്റ്‌ വികൃതമായ ഡബ്ബിങ്ങോട് കൂടി   ഹൃതിക് റോഷന്റെ ജസ്റ്റ്‌ ഡാന്‍സ് പ്രോഗ്രാം വിളമ്പുന്നത് പോലെ. എങ്കിലും ഇടക്കാലത്തെക്കെന്കിലും അവര്‍ക്ക് ഇടതു പക്ഷ ബൌദ്ധികതയുടെ മേല്‍ക്കുപ്പായം ആവശ്യം തന്നെ യാണ്. ഇവിടെയാണ്‌ ബ്രിട്ടാസിനെപ്പോലെയുള്ളവരുടെ പ്രസക്തി.

               എന്നാല്‍ ബ്രിട്ടാസോ..അബ്ദുള്ളക്കുട്ടിയില്‍  നിന്നും സിന്ധു ജോയിയില്‍ നിന്നും ശിവരാമനില്‍ നിന്നും അദ്ദേഹം എങ്ങനെയാണ് വ്യത്യസ്ഥനാവുക.കൈരളിയും കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ പുലര്‍ത്തുന്നില്ലേ  എന്നാണ് മറു ചോദ്യമെന്കില്‍ എനിക്കുത്തരമില്ല..എന്നാല്‍ കാലു മാറിപ്പോവുന്ന രാഷ്ട്രീയ പ്രവര്‍ത്തകരോട് സാധാരണ പറയാറുള്ള ഒരു കാര്യം ബ്രിട്ടാസിനോടും പറയേണ്ടതുണ്ടെന്നു തോന്നുന്നു. അത് അവര്‍ക്ക് വേണ്ടിക്കൂടി ഒഴുക്കപ്പെട്ട രക്തത്തെ പ്പറ്റിയും അവരുടെ സിംഹാസനങ്ങള്‍ പ്രതിഷ്ടിക്കുന്നതിനു വേണ്ടി വീട് വിട്ടു പോയ മറക്കപ്പെട്ടവരെപ്പറ്റിയുമാണ്.

             

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ